പെരുമാറ്റത്തില്‍ സംശയം, സ്കാനിംഗ്; കുടലിനുള്ളില്‍ 100 കൊക്കെയ്ൻ കാപ്‌സ്യൂളുകളുമായി വിദേശി അബുദാബിയില്‍ പിടിയില്‍


അബുദാബി: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച വിദേശി യുഎഇയില്‍ പിടിയിലായി.

അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ സ്വദേശിയെയാണ് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പിടികൂടിയത്.

 യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച്‌ നടത്തിയ വിദഗ്ധ പരിശോധനയില്‍ കുടലിനുള്ളില്‍ അസാധാരണമായ വസ്തു കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് 1,418 ഗ്രാം തൂക്കം വരുന്ന 100 കൊക്കെയ്ൻ കാപ്‌സ്യൂളുകള്‍ പുറത്തെടുത്തത്. 

പതിവ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ പെരുമാറ്റത്തില്‍ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതാണ് വഴിത്തിരിവായത്. അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് വിധേയനാക്കിയതോടെ മയക്കുമരുന്ന് കണ്ടെടുത്തു.

പിടിച്ചെടുത്ത മയക്കുമരുന്ന് അധികൃതർ കണ്ടുകെട്ടി. യാത്രക്കാരനെതിരെ നിയമ നടപടികള്‍ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

ലഹരിക്കടത്ത് തടയുന്നതിനായി വിമാനത്താവളങ്ങളില്‍ പരിശോധനയും സുരക്ഷയും ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് ഐസിപി അധികൃതർ വ്യക്തമാക്കി. ദേശീയ ലഹരിവിരുദ്ധ ഏജൻസിയുമായി സഹകരിച്ചാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്.

വളരെ പുതിയ വളരെ പഴയ