ദോഹ: വേനൽക്കാല അവധിക്കായി പ്രവാസികൾ നാട്ടിലേക്ക് മടങ്ങാനിരിക്കെ, സുപ്രധാന നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് യാത്രാ രേഖകൾ, പാസ്പോർട്ട് കാലാവധി, പിഴകൾ, ലഗേജ് എന്നിവ ശ്രദ്ധാപൂർവം പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു. യാത്രക്കാർക്ക് യാത്രാനുമതി ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മുൻകൂർ അനുമതി ആവശ്യമുള്ള വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
യാത്രാ നിരോധനം, ഗതാഗത നിയമലംഘനം, കാലാവധി കഴിഞ്ഞുള്ള താമസ പിഴ എന്നിവ ഇല്ലെന്ന് ഉറപ്പാക്കണം. മെട്രാഷ് ആപ് വഴി ഇവ പരിശോധിക്കാമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. മെട്രാഷിലൂടെ തന്നെ പിഴ അടക്കാനും കഴിയും. പാസ്പാർട്ട് കാലാവധിയുണ്ടെന്ന് ഉറപ്പുവരുത്തണം. കുറഞ്ഞ കാലാവധിയുണ്ടെങ്കിലും യാത്ര ചെയ്യാമെങ്കിലും മൂന്ന് മുതൽ ആറ് മാസത്തിൽ കുറവ് കാലാവധിയുള്ള പാസ്പോർട്ടുള്ള യാത്രക്കാരെ ചില രാജ്യങ്ങൾ സ്വീകരിക്കില്ല. അത്തരക്കാരെ കൊണ്ടുപോകാൻ ചില വിമാനക്കമ്പനികളും സന്നദ്ധമാകില്ല.
ബാഗേജുകൾ കഴിയുന്നതും സ്വന്തമായി തന്നെ തയാറാക്കണം. ഉള്ളിൽ എന്താണെന്ന് അറിയാതെ മറ്റുള്ളവരുടെ സാധനങ്ങൾ കൊണ്ടുപോകരുത്. സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ പാക്കേജുകൾ സ്വീകരിക്കുന്ന യാത്രക്കാരും, അതിൽ നിരോധിത വസ്തുക്കൾ പിടിക്കപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഹാൻഡ് ബാഗേജിൽ കൊണ്ടുപോകാൻ പാടില്ലാത്ത കത്രിക, കത്തികൾ, റേസർ ബ്ലേഡുകൾ, മറ്റ് മൂർച്ചയുള്ള ഉപകരണങ്ങൾ എന്നിവ അതിലില്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു.
