കാഠ്മണ്ഡു: നേപ്പാളിലുണ്ടായ രൂക്ഷമായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 584 ആയി ഉയർന്നു. നേപ്പാളിലും ചൈനയിലെ ടിബറ്റ് മേഖലയിലുമായി 2,400-ലധികം ആളുകളെ കാണാതായിട്ടുണ്ട്. റസുവ, നുവാകോട്ട് മേഖലകളിലെ 13 ജലവൈദ്യുത പദ്ധതികളിലായി 679 തൊഴിലാളികളെ കാണാതായതായാണ് വിവരങ്ങൾ. ഇതിൽ അപ്പർ ത്രീശൂലി-1 പദ്ധതിയിൽ ജോലി ചെയ്തിരുന്ന 576 പേരെയാണ് കാണാതായിരിക്കുന്നത്. മേഖലയിൽ ഹെലികോപ്റ്ററുകൾ ഇറക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, റാസുവ ജില്ലയിലെ തടാകം കരകവിഞ്ഞൊഴുകുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. വലിയ മണ്ണിടിച്ചിലിനെ തുടർന്ന് നദികളുടെ ഒഴുക്ക് തടസ്സപ്പെട്ട് പ്രദേശത്ത് രണ്ട് പുതിയ തടാകങ്ങൾ രൂപപ്പെട്ടിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഇവ ഉയർന്ന പ്രളയസാധ്യത ഉയർത്തുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
