റിയാദ്: സൗദിയിൽ അബഹക്ക് സമീപം നടന്ന വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസർഗോഡ് വലിയപറമ്പ സ്വദേശി എ.ജി റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അബഹയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ജിസാൻ റൂട്ടിലെ ദർബിന് സമീപം മർദ എന്ന സ്ഥലത്തു വെച്ചായിരുന്നു അപകടം.
സെൻട്രൽ പോയിൻ്റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായിരുന്നു ഇവർ. അബഹയിലെ റീജ്യനൽ ഓഫീസിൽ സ്റ്റാഫ് മീറ്റിങ്ങ് പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിറകിൽ സഊദി പൗരന്റെ വാഹനം ഇടിക്കുകയും ഇതോടെ കാർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു.
റിയാസും അമ്മാറും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. സഹയാത്രികരായിരുന്ന മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരുക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
