കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി തൊഴിലാളികൾക്കായി പ്രത്യേക താമസകേന്ദ്രങ്ങൾ ഒരുക്കണമെന്ന് വിദഗ്ധർ നിർദേശിച്ചു. ആവശ്യമായ ആരോഗ്യ, സുരക്ഷാ, അഗ്നിശമന സംവിധാനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇത്തരം താമസകേന്ദ്രങ്ങളിൽ ഉറപ്പാക്കണം. കൂടാതെ തൊഴിലാളികളുടെ താമസ, തൊഴിൽ വിവരങ്ങൾ ഏകീകൃത ഡാറ്റാബേസുമായി ബന്ധിപ്പിക്കണമെന്നും ആവശ്യമുയർന്നു.
ഇത്തരം നടപടികളിലൂടെ അനധികൃത താമസകേന്ദ്രങ്ങളും ആരോഗ്യ-സുരക്ഷാ നിയമലംഘനങ്ങളും വലിയ അളവിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. തൊഴിലാളി താമസകേന്ദ്രങ്ങളുടെ വികസനത്തിലും നടത്തിപ്പിലും സ്വകാര്യ മേഖലയെക്കൂടി പങ്കാളികളാക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
പ്രവാസികൾ കൂടുതലായി തിങ്ങിപ്പാർക്കുന്ന അബ്ബാസിയ, ഹസാവി തുടങ്ങിയ മേഖലകൾ ഒഴിപ്പിക്കണമെന്ന നിർദേശം വർഷങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് പകരമായി എവിടെ താമസസൗകര്യം നൽകുമെന്ന വിഷയത്തിൽ പ്രതിസന്ധി തുടരുകയാണ്. വിമാനത്താവളം ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് സമീപമാണ് ഈ പ്രവാസി കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. പ്രത്യേക താമസകേന്ദ്രങ്ങൾ യാഥാർഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.
