സൗദിയിലെ നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ ഖത്തർ എയർവേയ്‌സ്

 


ശൈത്യകാലം പ്രമാണിച്ച് സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഖാസിം, തായിഫ്, യാൻബു, തബൂക്ക് എന്നീ നഗരങ്ങളിലേക്കാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഈ നാല് കേന്ദ്രങ്ങളിലേക്കും ആഴ്ചയിൽ രണ്ട് സർവീസുകൾ വീതമുണ്ടാകും.

ഖാസിമിലേക്കുള്ള വിമാന സർവീസുകൾ 2026 ഒക്ടോബർ 25-ന് ആരംഭിക്കും. തായിഫിലേക്ക് ഒക്ടോബർ 31-നും, യാൻബുവിലേക്ക് 2027 ജനുവരി രണ്ടിനും, തബൂക്കിലേക്ക് ജനുവരി മൂന്നിനുമാണ് സർവീസുകൾ തുടങ്ങുക. ഇവ കൂടി നിലവിൽ വരുന്നതോടെ സൗദിയിൽ നിന്നുള്ള യാത്രക്കാർക്ക് 160-ലധികം നഗരങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഖത്തർ എയർവേയ്‌സിന്റെ ആഗോള ശൃംഖല ഉപയോഗപ്പെടുത്താനാകും.

ഈ ശൈത്യകാലത്ത് സൗദിയിലേക്ക് ആഴ്ചയിൽ 155-ലധികം വിമാന സർവീസുകളാണ് ഖത്തർ എയർവേയ്‌സ് ലക്ഷ്യമിടുന്നത്. വേനൽക്കാല സീസണെ അപേക്ഷിച്ച് പ്രതിവാര സർവീസുകളിൽ 10 ശതമാനത്തിലധികം വർദ്ധനവാണിത്. കൂടാതെ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വൈഡ് ബോഡി വിമാനങ്ങളിൽ 'സ്റ്റാർലിങ്ക്' സംവിധാനത്തിലൂടെ സൗജന്യ അതിവേഗ വൈ-ഫൈ സേവനവും യാത്രക്കാർക്ക് ലഭ്യമാക്കും.

വളരെ പുതിയ വളരെ പഴയ